Sunday, December 24, 2017

ഉച്ചക്ക്...

പാതികത്തിയ
ചവറ്റുകൂനയിൽ
തീറ്റതിരയുന്ന അണ്ണാൻ

ഉദ്യോഗപരീക്ഷ എഴുതുന്ന ഭാര്യയെ
പ്രൈമറിസ്കൂളിന്റെ വരാന്തയിൽ
കാത്തിരിക്കുന്ന ഞാൻ

മുഖത്തോടു മുഖം നോക്കി
പുതിയകാലത്തിന്റെ
നിശബ്ദത
നുണഞ്ഞുതീർക്കുന്നു ഞങ്ങൾ.

അരികിൽ

മുറിച്ചുമാറ്റിയ
മരകുറ്റിയിൽനിന്ന്
പച്ച മുളപ്പുകൾ പിന്നെയും

പഴയ വേരുകളിൽ നിന്ന്
പുതിയ തലപ്പുകൾ
നാമ്പിടുന്നതിന്റെ
തിടുക്കം 

പാതി മയക്കത്തിൽ
മുഖത്തോടു മുഖം നോക്കി
ആകാശവും പച്ചപ്പും
പരിചിതമല്ലാത്ത
മണ്ണിന്റെ രുചി
പങ്കുവച്ചു നില്ക്കുന്നു 

Tuesday, December 19, 2017

കഥ

അവിടെ അവര്‍,എന്റെ കണ്‍‌മുന്നില്‍.
ഭയാനകം. ത്രസിപ്പിക്കുന്നതും.

ആദ്യം ഞാന്‍ വിചാരിച്ചു
അയാള്‍ അവളെ കൊല്ലുകയാണ്
പെട്ടെന്നു തന്നെ എനിക്കു മനസ്സിലായി
അതങ്ങനല്ല
ചിലപ്പോള്‍ അവര്‍ രണ്ടുപേരും മരിക്കുകയായിരിക്കാം.

പിന്നീടു മാത്രമാണ്
ഏതോ വിദൂരമായ ഒരു വിളി
എന്റെ ശരീരത്തെ ഉണര്‍ത്തിയത്.
പിന്നെ ഞാന്‍ പൂര്‍ണമായും അവരുടെ ചലനങ്ങളില്‍
കിതപ്പില്‍,നേര്‍ത്ത സീല്‍ക്കാരങ്ങളില്‍
തറഞ്ഞു നിന്നു.

മരിയയുടെ മുലകള്‍
അവളുടെ ബ്ലൌസില്‍ നിന്ന് വീണു കിടന്നു.
മരപ്പണിക്കാരന്റെ ഒരു കൈ
അവളുടെ കെട്ടു പിണഞ്ഞ മുടിക്കെട്ടിനുള്ളില്‍ നഷ്ടപ്പെട്ടും,
മറ്റേത് മണ്ണില്‍ പുതഞ്ഞും.

ബാക്കിയായത്
ആ മനുഷ്യന്റെ ശരീരമായിരുന്നു.
അമ്പു പാഞ്ഞയുടന്‍ വിറയ്ക്കുന്ന വില്ലു പോലെ
ഉള്ള ശക്തി മുഴുവന്‍ തന്റെ ചന്തിയിലേക്ക്
കേന്ദ്രീകരിച്ചതിന്റെ ആയാസത്താല്‍
മുറുകി വിറച്ച്
ആ പെണ്ണിന്റെ ശരീരാന്തര്‍ഭാഗത്തേക്ക് കുത്തിക്കയറുന്നത്.

അയാള്‍ ഓടിക്കിതച്ച കുതിരയെപ്പോലെയായിരുന്നു
കണ്ണുകളടച്ച് ഓരോ രോമകൂപങ്ങളില്‍ നിന്നും വിയര്‍പ്പിറ്റി
മുതുകിലൂടെ പടര്‍ന്ന്
മധ്യഭാഗത്തൂടെ കാലുകളിലെക്കൊഴുകി
ഏതാണ്ട് പൂര്‍ണ നഗ്നനായി.

അന്ധനായ കുതിര ആഗസ്റ്റ് മാസത്തെ
ആകാശം കടിക്കുന്നു
പക്ഷേ ഭൂമി അയാളെ തിരികെ വിളിച്ചു.
നീണ്ട കുതിരച്ചിനപ്പ് ആ ആറ്റുകരയില്‍ നിറഞ്ഞ്
ആല്‍ഡര്‍ മരങ്ങള്‍ക്കു മുകളില്‍ മരിച്ചു.
അവസാനം സമാധാനം ഭൂമിക്കുമേല്‍ താണിറങ്ങി.

മരിയ അത്ഭുതം നിറഞ്ഞ കണ്ണുകളാല്‍
മരപണിക്കാരനെ നോക്കി,
ആ ഒറ്റ നിമിഷം കൊണ്ട്
എല്ലാം നഷ്ടപ്പെട്ടുപോയ ഒരാളിനെപ്പോലെ.

പതുക്കെ അവള്‍ അയാളുടെ മുടിയിലൂടെ കയ്യോടിച്ചു
കാ‍തരമായ തലോടല്‍
എന്നിട്ട് കരയാന്‍ തുടങ്ങി
മരപ്പണിക്കാരനും അവളെ നോക്കി.
പക്ഷേ അയാളുടെ കണ്ണുകള്‍ വ്യത്യസ്തമായിരുന്നു,
അവ ഏകാന്തതയുടെ കണ്ണുകള്‍ തന്നെയായിരുന്നു.

ഒന്നും പറയാതെ അയാള്‍ എഴുന്നേറ്റ് മൂത്രമൊഴിക്കാന്‍ തുടങ്ങി.
അവളും എഴുന്നേറ്റ് പുറം തിരിഞ്ഞു നിന്ന്
കാലുകള്‍ തുടയ്ക്കുനതു പോലെ തോന്നി.
ഞാന്‍ ആല്‍ഡര്‍ മരങ്ങള്‍ക്കു പുറകിലേക്ക് നല്ലതു പോലെ പതുങ്ങി
പിന്നൊന്നും കണ്ടില്ല.
അവരുടെ കാലടികള്‍ അകന്നു പോകുന്നതു കേട്ടു,
രണ്ടു ദിശകളിലേക്ക്

എന്റെ ഹൃദയം ഒരു കെട്ടു പോലെ മുറുകിയിരുന്നു.
ഒറ്റച്ചാട്ടത്തിന് ഞാന്‍ അവരുടെ ശരീരങ്ങളുണ്ടാക്കിയ
ആ മണല്‍ കീടക്കയിലേക്ക് വീണ്
ആര്‍ത്തിയില്‍ ശ്വസിച്ച്
കാറ്റ് ചൂടും എരുവുമുള്ള മൂത്രച്ചൂരല്ലാതെ
മറ്റെന്തോകൊണ്ടുവരുമെന്ന മട്ടില്‍.

പിന്നെ ഞാന്‍
വിദൂരതയിലെത്തിയിരുന്ന കാലടികളും
അവിടവിടെയായി ഉണക്ക ചുള്ളികളൊടിയുന്ന ഒച്ചയും
ശ്രദ്ധിക്കാതായി.
നിശ്ശബ്ദതയല്ലാതെ മറ്റൊന്നും കേട്ടില്ല.
വേദനിപ്പിക്കുന്ന
സഹിക്കാനാവാത്ത നിശ്ശബ്ദത.

(“Eugénio de Andrade” was the pseudonym of GOSE, GCM José Fontinhas (19 January 1923 – 13 June 2005), Portuguese poet. He is revered as one of the leading names in contemporary Portuguese poetry. This is a translation of his poem “Fable”.)

Monday, December 18, 2017

ഓർമ്മകളിൽനിന്ന്
ഇറങ്ങിവന്ന
ദിവസങ്ങൾ
നാഴികമണിയുടെ
ആട്ടങ്ങളിൽ പതഞ്ഞു

വൈകുന്നേരത്ത്
കടൽ
വിളിക്കുമ്പോഴൊക്കെ
കൊതിയോടെ
തിരകളുടെ മണം
ഉള്ളിൽ നിറച്ചു
മേഘങ്ങളിൽ രൂപങ്ങൾ
കൊത്തുന്ന കാറ്റിനെ
കൈഎത്തി തൊട്ടു

ദിവസങ്ങൾക്ക്
തുരുമ്പെടുത്തപോലെ
യാത്രകൾ
അവിടവിടെ മഞ്ഞച്ചു

കടൽത്തീരത്തുനിന്ന്
ഓർമ്മകളിലേക്കുള്ളവഴി
എവിടൊക്കെയോ
ചിതറി
 

മാവിൻചുവട്ടിൽ

താഴേക്ക്ഞ്ഞാന്ന
വലത്തൊട്ടിലിൽ
നിലാവ് തങ്ങിക്കിടന്നു
അവൾ, ഉടൽ മാവിനോടും
ഉയിർ അവനോടും ചേർത്ത് വച്ച്
നിഴലുകളിലേക്ക് ഇഴുകി


അവളുടെ ഗന്ധം
പാലപ്പൂമണം പോൽ
അവനെ പൊതിഞ്ഞു പിടിച്ചു

മാവിലകളിൽനിന്ന്
സുതാര്യമായ നൂലുകൾ പോലെ
വെളിച്ചം താഴേക്ക് നീണ്ടു.

തെല്ലകലെ നിന്നുവന്ന
കടല്ക്കാറ്റ്
അതിലൊന്നു തൊട്ടപ്പോഴേക്കും
ഒരു രാത്രി മാത്രം
നീണ്ടേക്കാവുന്ന വസന്തം പോലെ
അവനും അവളും
മേലേക്ക് തല ഉയർത്തി
ഉറങ്ങിനിന്ന മാവും
നക്ഷത്രങ്ങൾ പൂത്ത് നിശബ്ദരായി

സുഹൃത്തുക്കൾ

യാത്രക്കിടയിൽ
തീവണ്ടി കടന്ന തുരങ്കങ്ങൾ
ഇവരുടെ ലോകം.

കല്ലടർത്തിയെടുത്തും കര കിളച്ചുമറിച്ചും
ഓരോ വഴികളടച്ചതിനെക്കുറിച്ച്‌,
എങ്ങോട്ടും പോവാനാവാതെ
തങ്ങിക്കിടക്കുന്നതിന്റെ ദുർഗന്ധത്തെക്കുറിച്ച്‌,
എതിർ സീറ്റിലെ കുട്ടിയുടെ അസുഖത്തെക്കുറിച്ച്‌,
-ഇവർക്കറിയാത്തത്തായി ഒന്നുമില്ല.

ഉറങ്ങുകയല്ല
ഉണർച്ചയുടെ തുരങ്കങ്ങളിലൂടെ
കടന്നുപോകുകയാണെന്നു പറഞ്ഞ
സുഹൃത്തിനെ ഇവർക്കു പരിചയപ്പെടുത്തി.

സംഭാഷണങ്ങളിൽ
പരസ്പര പരിചിതമായ പേരുകൾ,
പിന്നെ തുരങ്കങ്ങൾ കുറഞ്ഞു
ഇല്ലാതാവുന്നതിന്റെ
നീണ്ട ശൂന്യസ്ഥലങ്ങൾ ചുറ്റിലും നിറഞ്ഞു.

മരിച്ചുപോയ സുഹൃത്തുക്കൾ
ജീവിച്ചിരിക്കുന്ന സുഹൃത്തുക്കളേക്കാൾ വാചാലരാണ്‌
ഇവർ എല്ലാം ഓർമിപ്പിച്ചുകൊണ്ടിരിക്കും.

ഇരുമ്പ്‌

ശേഷം പറഞ്ഞാൽ 
ഇതു നിന്റെ 
വിധിയാണ്‌ 

ഉരുകി രൂപം മാറി 
തിരിച്ചുപോക്കില്ലാത്ത 
നിന്റെ വിധി 

ഭൂമിയിലെ പാപങ്ങൾക്ക്‌ 
എവിടെയോ 
ഞങ്ങൾക്കു നരകം 

ഭൂഗർഭത്തിലെ 
നിന്റെ 
പാപങ്ങൾക്ക്‌ 
ശിക്ഷ 
ഈ നരകത്തിൽ

Monday, January 11, 2016

തോട്ടിൻ കരയിൽ അവൻ ചൂണ്ടയിട്ടിരുന്നു

തോട്ടിൻ കരയിൽ
അവൻ
ചൂണ്ടയിട്ടിരുന്നു

ചൂണ്ട, സുതാര്യമായി
പ്രപഞ്ചം മുഴുവൻ നീണ്ടുകിടന്നു
ഇര, കോടാനുകോടി വർഷത്തെ
പരിണാമത്തിന്റെ
അഹങ്കാരത്തിൽ മുങ്ങിയും

ഇലകളിൽ, അവന്റെ മുടിയിൽ
കാറ്റിരുന്ന്
ആഴത്തിൽ നീന്തുന്ന മീനിനെ നോക്കി
കുളിർത്തു

അവൻ
തോട്ടിൻ കരയിൽ, കടവിൽ
കണ്ടലുകൾ വളർന്ന നിശബ്ദതയിൽ
ഒരോളത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയായ്,
ചൂണ്ടപ്പിടിക്കിപ്പുറത്ത്
കൈകളായ്, ദേഹമായ് ചുരുണ്ടിരുന്നു

തോട്ടിൻ കരയിൽ
നട്ടുച്ചക്കപ്പുറത്തേക്ക് നീട്ടിയെറിഞ്ഞ നോട്ടം
പൊടിമീനുകൾ
വരഞ്ഞ ചിത്രങ്ങളിൽ കൊളുത്തിക്കിടന്നു
കണ്ണുകൾക്കപ്പുറത്തേക്ക്
ആഴ്ന്നു മറഞ്ഞു

അനന്തരം

ധ്യാനത്തിന്റെ സുതാര്യശീലയ്ക്കപ്പുറം
ചൂണ്ടയും ഇരയും മീനും അവനും
ഒരു ദീർഘനിശ്വാസത്തിലേക്ക്
എഴുന്നേറ്റുനടക്കുകയും ചെയ്തു